Saturday, December 12, 2009

കൈയേറ്റം: മുടക്കുഴ തോട് ശോഷിച്ചു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ മുഖ്യജലസേചന മാര്‍ഗമായ മുടക്കുഴ വലിയ തോട് കൈയേറ്റംമൂലം ശോഷിക്കുന്നു. റവന്യൂ രേഖകളില്‍ 8-10 മീറ്റര്‍ വീതിയുള്ള തോട് പലയിടങ്ങളിലും നാലിലൊന്നായി ചുരുങ്ങി.അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയില്‍ തുടങ്ങി വേങ്ങൂര്‍ പഞ്ചായത്ത് അതിര്‍ത്തി വഴി മുടക്കുഴ പഞ്ചായത്തിന്റെ മധ്യത്തിലൂടെ തോട്ടുവ വഴി പെരിയാറില്‍ ചേരുന്നതാണ് മുടക്കുഴ തോട്. 15 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തോടിന്റെ ഭൂരിഭാഗവും മുടക്കുഴ പഞ്ചായത്തിലെ പാടശേഖരങ്ങളിലൂടെയാണ് ഒഴുകുന്നത്.തുരുത്തി, മുപ്പത്തി, മുടക്കുഴ, ചെമ്പിശ്ശേരി, അകനാട്, കാവുങ്ങപ്പാടം എന്നീ പാടശേഖരങ്ങളിലെ നെല്‍കൃഷി മുടക്കുഴ തോടിനെ ആശ്രയിച്ചാണ്. തോടരികില്‍ കൈതയും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് കാലക്രമത്തില്‍ കെട്ടിയെടുക്കുകയാണ് പതിവ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തത് കൈയേറ്റം കൂടുതല്‍ സുഗമമാക്കി.തോട് ശോഷിച്ചതിനെ തുടര്‍ന്ന് മഴക്കാലത്ത് പാടശേഖരങ്ങളില്‍ വെള്ളക്കെട്ടും കൃഷിനാശവും പതിവായി. കര്‍ഷകര്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. മുടക്കുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന ഒരു പമ്പ്ഹൗസും തോടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. തോടിന്റെ നാശം ഈ പമ്പ്ഹൗസിനും ഭീഷണിയാണ്.

No comments:

Post a Comment